Showing posts with label സിഡ്നി. Show all posts
Showing posts with label സിഡ്നി. Show all posts

Saturday, October 27, 2007

കത്തി രാകാനുണ്ടോ കത്തി?...കാമെറയിലൂടെ.

ഇത് ഞാന്‍ കണ്ട വേറോരു കാഴ്ച! സ്ഥിരം പട്ടണദൃശ്യങ്ങളില്‍ നിന്നും വേറിട്ട കാഴ്ച!!

വിശപ്പിന്റെ വിളിയും, അതിനെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ സഹജമായ വഴിയും ദിക്കുകള്‍ ഭേദമില്ലാതെ, കാലങ്ങള്‍ ഭേദമില്ലാതെ, രാജ്യാതിര്‍ത്തികള്‍ ഭേദമില്ലാതെ സമമായിരിക്കും എന്ന് എനിക്ക് വെളിപ്പാട് നല്‍കിയ തെരുവിലെ ഒരു പാവം മനുഷ്യന്റെ അധ്വാനത്തിന്റെ കാഴ്ചകള്‍ !!!




ഇത് ബാരാക്ക്, ഏതോ കാരണത്താല്‍ , നാട് വിട്ട് സിഡ്നിയില്‍ കുടിയേറിയ വേറോരു ഇസ്രയേലി-




ജോലി കത്തിരാകല്‍, സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാല്‍ ‘‘കത്തിരാകാനുണ്ടോ ആര്‍ക്കെങ്കിലും കത്തിരാകാനുണ്ടോ’’ എന്ന് നാം കേട്ടു മറന്ന ആ വിളിച്ചു ചൊല്ലലിന്റെ ഭാഷാ രൂപാന്തരമില്ല ,




പകരം സ്വന്തം മോട്ടോര്‍ ബൈക്കില്‍ വച്ചിരിക്കുന്ന ഡീസല്‍ കൊണ്ട് ഓടുന്ന ചെറിയ മോട്ടോറില്‍ പിടിപ്പിച്ച രണ്ടു വീലുകളുടെ മുരള്‍ച്ച മാത്രം, നിശബ്ദമായി ജോലി ചെയ്യുന്ന ബാരാക്കിന്റെ സഞ്ചരിക്കുന്ന പണിപ്പുരയുടെ ദൃശ്യങ്ങള്‍, മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയൊരു പടം പോസ്റ്റ്!!!


കമന്റുകളായി അനുഗ്രഹിക്കൂ, ആശീര്‍ വദിക്കൂ

Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!

Monday, April 23, 2007

അബോര്‍ജിനല്‍‍സ്.... കാമെറയിലൂടെ.

ഇവര്‍ അബൊര്‍ജിനല്‍‌സ്...60,000വര്‍‌ഷങ്ങള്‍ മുമ്പേ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആദിമ നിവാസികള്‍...


1770 ല്‍ സിഡ്നിയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കാല്‍ കുത്തിയത് മുതല്‍ ഇവരുടെ ജീവിതത്തിന്റെ ഗതി മാറി.. തുടര്‍ന്നു വന്ന യൂറോപ്യന്‍ മാര്‍.. ഈ ‘അപരിഷ്കരിലെ’ പുരുഷന്മാരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ മാനഭംഗം ചെയ്തും മോഡേണ്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍.. അഭ്യസിപ്പിച്ചു.. ആ കൂട്ടക്കൊലകള്‍ക്കു ശേഷം ഒരു ചെറിയ സമൂഹം അതിന്റെ ബാക്കി പത്രമെന്നോണം ഈ മണ്ണില്‍ അവശേഷിച്ചു..ശേഷിച്ചവരെ അടിമകളാക്കി...യൂറോപ്യന്മാര്‍ ജീവിതം ആഘോഷിച്ചു...


ഇവരുടെ പിന്‍ തലമുറ.. തനതായ അവരുടെ.. സംസ്കാരവും കലയും ചോര്‍ന്നു പോകാതെ ജീവിക്കാന്‍ ശ്രമിക്കുന്നു..മാറി മാറി വരുന്ന ഗവണ്മെന്റുകള്‍.. ഇവരെ ഉദ്ധരിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.. ഇന്നും മുഖ്യധാരയില്‍ ഇവര്‍ അത്രത്തോളം സജീവമല്ലെങ്കിലും.. പ്രശസ്തരായ പല അബൊര്‍ജിന്‍സും ഇവരുടെ കൂട്ടത്തിലുണ്ട്..
ഇവരുടെ സംഗീതം ഏതൊരു ആദിവാസി സമൂഹത്തിനേയും പോലെ..വളരെ പ്രത്യേകത നിറഞ്ഞതാണ്..ഡിഡ്ജെറിഡൂ എന്നവര്‍ വിളിക്കുന്ന എയിറോഫോണ്‍ മാതൃകയിലുള്ള നീണ്ട ഒരു കുഴലാണ്.. പ്രധാന സംഗീത ഉപകരണം.. ഇതിനൊപ്പം.. ഡ്രമ്മും വളരെ വിചിത്രങ്ങളായ വേറെചില സംഗീത ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു...
ഈ പടങ്ങള്‍ ഞാന്‍ സിഡ്നിയില്‍ വച്ചെടുത്തത്.. ലൈവ് മ്യൂസിക്കും, അവരുടെ തന്നെ സംഗീതം സി ഡിയിലാക്കി അതിന്റെ വില്പനയും, പിന്നെ ടൂറിസ്റ്റുകളോടൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തും.. ജീവിക്കാന്‍ വഴി കണ്ടെത്തുന്ന ഒരു കൂട്ടം അബോര്‍ജിനല്‍‌സ്...




സി ഡിയുടെ പുറത്ത് ഓട്ടൊഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്ന അവരുടെ സംഘത്തലവന്‍...


ഇത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ...

ഇവരെ കണ്ടു മടങ്ങിയപ്പോള്‍.. എനിക്കോര്‍മ്മ വന്നത്.. കവി കടമ്മനിട്ട യുടെ ചില വരികളാണു..
....നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....
ഇവരുടെ കാര്യത്തില്‍ ഈ വരികള്‍ അക്ഷരം പ്രതി ശരിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1, Discovering Sydney and Surroundings, Author; Grgory, Published by Universal Publishers Pty Ltd in 2005,
കാമെറ: Canon EOS 350D
തീര്‍‌ച്ചയായും താങ്കളുടെ അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും!!!

Monday, April 16, 2007

സിഡ്നിയിലെ സൈക്കിള്‍ റിക്ഷകള്‍... കാമെറയിലൂടെ.

ഈ കഴിഞ്ഞ ദിവസം സിഡ്നി ഹാര്‍‌ബറിന്റെ അടുത്തുള്ള റോഡില്‍ വച്ച് കണ്ട ചില അപൂര്‍‌വ കാഴ്ചകളാണിവ... ആളുകള്‍ കയറി യാത്ര ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന 2 സൈക്കിള്‍ റിക്ഷകള്‍!!


ഏതായാലും ഇതിന്റെ ഒക്കെ ഫോട്ടോ എടുത്തേക്കാം എന്നു കരുതി..അവര്‍ ലേറ്റാകുന്നു എന്നു പറഞ്ഞ് തിരക്ക് കൂട്ടിയെങ്കിലും.. നല്ലതു പോലെ ചിരിച്ച് ഈ കുഞ്ഞു ഫോട്ടോ ഗ്രാഫറെ അവോളം പ്രോത്സാഹിപ്പിച്ചു..


ഞാനാദ്യം കരുതിയത് ഏതോ ഇന്റെര്‍നെറ്റ് കമ്പനിയുടെ പ്രമോഷന്‍ ആണെന്നാണു.. ഐ നെറ്റ് എന്ന കമ്പനിയുടെ പരസ്യങ്ങളും ഉണ്ടായിരുന്നല്ലോ.. ഈ ശകടങ്ങളുടെ പുറം മുഴുവന്‍..


2 റിക്ഷകളും പോയതിനു ശേഷമാണ് തൊട്ടടുത്തു നിന്ന ഒരു മദാമ്മയെ പരിചയപ്പെട്ടത്..അവരിതിന്റെ ഉടമയാണത്രെ!!


റിക്ഷകളുടെ വില ഒഴികെ എല്ലാ ഇന്‍ഫോമേഷനും ആ അമ്മച്ചി എന്നോട് വിളമ്പി..പെടാപോട് എന്നാണത്രെ അവരിതിനെ വിളിക്കുന്നതു.. (pedalling people) ഞാന്‍ മന‍സ്സിലോര്‍ത്തത് പെടാപ്പാട് എന്ന പേരാണ് ഇതിന് ചേരുന്നത് അതെന്തായാലും അതാ അമ്മച്ചിയോട് പറഞ്ഞില്ല എന്നിട്ടു വേണം അവരതിന്റെ ഇംഗ്ലിഷ് ചോദിക്കാന്‍.. 12 എണ്ണം ഉണ്ട് ഓസ്ട്രേലിയ യില്‍ ആകെ..സിറ്റിക്കുള്ളില്‍ മാത്രമേ ഉള്ളൂ സര്‍വീസ്.. ഒരു തവണ കയറുന്നതിനു 350ഓളം രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.. പക്ഷേ എത്ര ചോദിച്ചിട്ടും.. റിക്ഷകളുടെ വില മാത്രം പറഞ്ഞില്ല!! എന്നെ കണ്ടപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അതൂടെ പറഞ്ഞാല്‍ അവരുടെ പോറിഡ്ജ്ജില്‍ ഞാന്‍ മണ്ണ് വാരി ഇടുമെന്ന്.. അങ്ങനെ ഞാന്‍ വളരെ അപൂര്‍വമായ ഒരു ദൃശ്യത്തിനു സാക്ഷിയായി..