Sunday, October 28, 2007

സിംഗപൂര്‍ എയര്‍പോര്‍ട്ടിനുള്ളില്‍...കാമെറയിലൂടെ.

നാട്ടില്‍ പോയിട്ട് വന്നിട്ട് കുറേ നാളാവുന്നു, അന്നെടുത്ത കുറച്ച് ഫോട്ടോസ് പോസ്റ്റാന്‍ മടിയും ചില തിരക്കുകളും മൂലംകഴിഞ്ഞില്ലാ എന്നു പറയുന്നതാവും ശരി,
ഈ അടുത്ത കാലത്ത് പല ബ്ലോഗുകളില്‍‍ സിംഗപൂരിലെ ഓര്‍ക്കിഡ് പൂക്കളുടെ ഫോട്ടോസ് കണ്ടപ്പോള്‍,
ചാങ്ങി എയര്‍പോര്‍ട്ടിനുള്ളിലെ ഇന്‍ഡോര്‍ ഗാര്‍ഡനിലെ ഫോട്ടോസ് എന്റെ ബ്ലോഗിലും കുത്തിച്ചാരി വച്ചേക്കാം ,ബ്ലോഗിനിത്തിരി ഭംഗി കൂടുന്നെങ്കില്‍ കൂടട്ടെ എന്നു ഞാനും കരുതി.
പറയുമ്പോ മൊത്തം പറയണമല്ലൊ സിംഗപൂര്‍ എയര്‍പോര്‍ട്ട് എന്നാ ഒരു എയര്‍പോര്‍ട്ടാ “എന്തു ഭംഗി നിന്നെ കാണാന്‍’’ എന്നാരും പാടിപ്പോവുന്ന ഒരു ഒരു വലിയ സുന്ദരി!
ഇന്‍ഡോര്‍ ഫോട്ടോസ് ആയത് കൊണ്ട് ഇത്തിരി സൌന്ദര്യമില്ലായ്മ തോന്നും അത് കാര്യമാക്കണ്ട!
വലുതാക്കി കണ്ടോളൂ അതായിരിക്കും നന്ന്!!!







കണ്ടു കഴിഞ്ഞോ, ഇനി ദേ ആ കമന്റോപ്ഷനും ഒന്നു ക്ലിക്കിയേ പോകാവേ:)


Saturday, October 27, 2007

കത്തി രാകാനുണ്ടോ കത്തി?...കാമെറയിലൂടെ.

ഇത് ഞാന്‍ കണ്ട വേറോരു കാഴ്ച! സ്ഥിരം പട്ടണദൃശ്യങ്ങളില്‍ നിന്നും വേറിട്ട കാഴ്ച!!

വിശപ്പിന്റെ വിളിയും, അതിനെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ സഹജമായ വഴിയും ദിക്കുകള്‍ ഭേദമില്ലാതെ, കാലങ്ങള്‍ ഭേദമില്ലാതെ, രാജ്യാതിര്‍ത്തികള്‍ ഭേദമില്ലാതെ സമമായിരിക്കും എന്ന് എനിക്ക് വെളിപ്പാട് നല്‍കിയ തെരുവിലെ ഒരു പാവം മനുഷ്യന്റെ അധ്വാനത്തിന്റെ കാഴ്ചകള്‍ !!!




ഇത് ബാരാക്ക്, ഏതോ കാരണത്താല്‍ , നാട് വിട്ട് സിഡ്നിയില്‍ കുടിയേറിയ വേറോരു ഇസ്രയേലി-




ജോലി കത്തിരാകല്‍, സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാല്‍ ‘‘കത്തിരാകാനുണ്ടോ ആര്‍ക്കെങ്കിലും കത്തിരാകാനുണ്ടോ’’ എന്ന് നാം കേട്ടു മറന്ന ആ വിളിച്ചു ചൊല്ലലിന്റെ ഭാഷാ രൂപാന്തരമില്ല ,




പകരം സ്വന്തം മോട്ടോര്‍ ബൈക്കില്‍ വച്ചിരിക്കുന്ന ഡീസല്‍ കൊണ്ട് ഓടുന്ന ചെറിയ മോട്ടോറില്‍ പിടിപ്പിച്ച രണ്ടു വീലുകളുടെ മുരള്‍ച്ച മാത്രം, നിശബ്ദമായി ജോലി ചെയ്യുന്ന ബാരാക്കിന്റെ സഞ്ചരിക്കുന്ന പണിപ്പുരയുടെ ദൃശ്യങ്ങള്‍, മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയൊരു പടം പോസ്റ്റ്!!!


കമന്റുകളായി അനുഗ്രഹിക്കൂ, ആശീര്‍ വദിക്കൂ

Tuesday, July 24, 2007

സീലും വേസ്റ്റ് ബിന്നും... കാമെറയിലൂടെ.

രിസരം എങ്ങനെയൊക്കെ വൃത്തികേടാക്കാം എന്ന് കൂലങ്കൂക്ഷമായി ആലോചിച്ച് കൊണ്ടിരിക്കുന്ന
നമ്മള്‍ മലയാളികള്‍ക്ക് ഒരു പക്ഷേ, അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച്കയാവാം ഇത് ! അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ബോട്ടില്‍, അവിടെ നിന്നും എടുത്ത്, ഒരു മൂലക്ക് വച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ഒരു ജല ജീവി ... സിഡ്നി റ്റൊറോങ്കോ സൂവില്‍ നിന്നും ചില ദൃശ്യങ്ങള്‍ ,
(ചിത്രങ്ങള്‍ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമെന്ന് തോന്നുന്നു)

ആഹാ , ആരാ ഈ കാലിബോട്ടില്‍ ഇവിടെ ഇട്ടിട്ട് പോയത്?


ഇവര്‍ക്കൊന്നും കണ്ണ് കണ്ടൂടെ, എന്റെ കണ്ണ് എല്ലാടവും എത്തിയില്ലെങ്കിലുള്ള പ്രശ്നമേ?

ഇവിടൊക്കെ വൃത്തികേടാക്കരുതെന്ന് ഇനി ഓരോരുത്തരോടും പറയണോ? കണ്ടില്ലേ ഈ വേസ്റ്റ് ബിന്‍ ഇവിടെ ഇരിക്കുന്നത്?


അങ്ങനെ ഇന്ന് ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി!



ശേ, എന്തോ വൃത്തികെട്ടതായിരുന്നു ആ ബോട്ടിലിലെന്ന് തോന്നുന്നു , നാറിയിട്ട് വയ്യ, ഒന്നു മുങ്ങിക്കുളിക്കട്ടെ..

കണ്ടല്ലൊ ഇനിയെല്ലാവരും ഇങ്ങനെ വേണം പെരുമാറാന്‍ , നമ്മുടെ പരിസരം നാം സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരു വരും അതൊക്കെ വൃത്തിയാക്കാന്‍!

Monday, June 4, 2007

ബോണ്‍സായി മരങ്ങള്‍ ... കാമെറയിലൂടെ.

താലത്തില്‍ ഒരുക്കിയ പ്രകൃതിദൃശ്യം ആണ് ബോണ്‍സായികള്‍!
ഏ ഡി 200നോട് അടുപ്പിച്ച് ചൈനയിലെ പെഞ്ഞിങ്ങില്‍ ആയിരുന്നു ഇതിന്റെ ഉത്ഭവം . അവിടെ നിന്നും ജപ്പാനിലേക്ക് കുടിയേറിയ വന്‍ വൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാന്‍ സാധിക്കും..



മിക്കവാറും എല്ലാ മരങ്ങളും അതീവ ശ്രദ്ധയോടുള്ള വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിപാലനത്തില്‍ ബോണ്‍സായി ആക്കി മാറ്റാന്‍ സാധിക്കും .

ബോണ്‍സായി ആക്കി മാറ്റാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ ഇവയാണ് കിളിര്‍ത്ത് വരുമ്പോള്‍ മുതലേ വേരുകള്‍ ശ്രദ്ധാപൂര്‍വം വെട്ടിയൊതുക്കുക, ചട്ടിയില്‍ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങള്‍, ശിഖരങ്ങളുടെ വളര്‍ച്ചനിയന്ത്രിക്കുക!

വളര്‍ത്തുന്ന രീതി കൊണ്ടും വലുപ്പ ക്രമീകരണങ്ങള്‍ കൊണ്ടും ബോണ്‍സായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു..


ഈ വന്മരങ്ങളെ കുഞ്ഞന്‍ മാരാക്കി വളര്‍ത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. ചെമ്പു കമ്പികൊണ്ടോ, അലൂമിനിയം കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവനെ/ഇവളെ ഉദ്ദേശിക്കുന്ന ആകൃതിയില്‍ വളര്‍ത്താം. വയറിങ്ങ് എന്നാണ് ഈ പക്രിയക്ക്

പറയുന്നത്! ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയില്‍ വളര്‍ത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്

1Formal Upright 2 Informal Upright 3 Slanting style 4 Cascade 5 Semi-Cascade

ബോണ്‍സായി മരം വളര്‍ത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനും വേണ്ട ടൂളുകളുടെ സെറ്റ്, ചട്ടി, കാലാവസ്ഥ(ചില മരങ്ങള്‍ക്ക്), അനുയോജ്യമായ മണ്ണ്, വളം എന്നിവയാണ്.
ടൂളുകളില്‍ പ്രധാനം പല ആകൃതിയില്‍ ഉള്ള കോണ്‍കേവ് കട്ടറുകള്‍ , പ്ലെയേഴ്സ്, വയര്‍ റിമൂവര്‍ എന്നിവയാണ്.

ഇങ്ങനെ ശ്രദ്ധാപൂര്‍വം വളര്‍ത്തിക്കൊണ്ട് വരുന്ന നല്ല ബോണ്‍സായി മരങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വില ..സിഡ്നിയിലെ ഒരു പാര്‍ക്കില്‍ പരിപാലിക്കുന്ന ബോണ്‍സാ‍യി മരങ്ങള്‍ ആണ് ഈ ഫോട്ടോകളില്‍ കാണുന്നത്,
ഇത്രയും അധികം മരങ്ങള്‍ ഒരുമിച്ച് കണ്ടപ്പോള്‍ ആ‍ക്രാന്തം കൊണ്ട് ചെറിയ ബാരീക്കേഡ് ചാടിയിറങ്ങി പടം പിടിച്ച് തുടങ്ങിയപ്പോഴേക്കും ചെവി തുളക്കുന്ന ഒച്ചയില്‍ അലാം മുഴങ്ങി, അതോടോപ്പം 2 സെക്യൂരിറ്റികളും ഓടിവന്നു ആ ബാരിക്കേഡുകളില്‍ സെന്‍സറുകള്‍ പിടിപ്പിച്ചുണ്ടായിരുന്നു എന്ന് ഈ പാവം ഫോട്ടോഗ്രാഫര്‍ എങ്ങനെ അറിയാന്‍, ബാരിക്കേഡുകളുടെ ഉള്ളില്‍ നിന്നും ഫോട്ടോ എടുക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം അവയോരോന്നിനും ആയിരക്കണക്കിനു ഡോളറുകള്‍ ആണന്നത്രേ വില പിന്നെ നമ്മളീ കുഞ്ഞന്‍ മരങ്ങളെ കാണാത്തത് പോലെ!!
ഏതായാലും കുറച്ചു പടങ്ങള്‍ എടുത്തു..അവ ബൂലോഗത്തില്‍ പോസ്റ്റായി ഇടാമെന്നു കരുതി


ആ പാര്‍ക്കിന്റെ വാതില്‍ക്കല്‍ കുറച്ച് മരങ്ങള്‍ വില്‍ക്കാന്‍ വേണ്ടി വച്ചിട്ടുണ്ട് 1000 രൂപ മുതല്‍ 5000 രൂ വരെ വിലയുള്ള ബോണ്‍സായി കുഞ്ഞുങ്ങള്‍

അവയില്‍ ഒന്നിന്റെ പടമാണ് ഇത്!

വിവരങ്ങള്‍ക്ക് കടപ്പാട്:- 1. വിക്കി പീഡിയ 2. ബോണ്‍സായി സൈറ്റ്.കോം

Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!

Monday, May 7, 2007

ഒന്നാം പിറന്നാളില്‍, അപ്പൂസ്... കാമെറയിലൂടെ.

ഇത് അപ്പൂസ്, ഞങ്ങളുടെ മകന്‍... ബെനൊയുടെ കുഞ്ഞനുജന്‍
മേയ് 7 തിങ്കള്‍ ഇവനൊരു വയസ്സ് തികയുന്നു...ഇത്രത്തോളം അവന് ആയുസ്സും ആരോഗ്യവും നല്‍കിയ ദൈവത്തിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നതോടോപ്പം അവന്റെ ചില പടങ്ങള്‍ ബൂലോഗത്തിലെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്ക്.. സമര്‍പ്പിക്കുന്നു,
ഒരു പിതാവയതു കൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍.. ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയില്‍ സംഭവിച്ച ദുര്യോഗത്തിന്റെ വേദന എന്നെ ഏറെ സങ്കടപ്പെടുത്തുന്നു..നമ്മുടെ ഭാവി തലമുറയില്‍ നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ട എത്രയോ കുരുന്നു ജീവനാണ് ആരുടെ ഒക്കെയോ അനാസ്ഥ മൂലം ഈ ലോകത്തില്‍ നിന്നും മറയപ്പെട്ടത്...

ഒരു കുരുന്ന് ജീവന്‍ ഉദരത്തിനുള്ളില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ഒരായിരം സ്വപ്നങ്ങള്‍ക്ക് ജീവനേകി.. അതിലൊക്കെയും അവനെയോ, അവളെയൊ.. മാത്രം കാണുന്ന മാതാവ് !
ഒട്ടും കുറവല്ലാതെ പിതാവും!
10 മാസം വയറില്‍ ചുമക്കുന്ന ഓരൊ നിമിഷങ്ങളിലും.. അവന്റെ/അവളുടെ സ്പന്ദനം.. അനുഭവിച്ചറിയുമ്പോള്‍, ലഭിക്കുന്ന നിര്‍വൃതിയാണ് ഗര്‍ഭകാലത്തിന്റെ ബദ്ധപ്പാടില്‍ നിന്നും.. ആ അമ്മക്ക് മോചനം നല്‍കുന്നത്... ആ സംതൃപ്തി.. മുഖത്ത് തെളിയുമ്പോള്‍, രണ്ടാളും സുഖമായി ഇരിക്കുന്നുവെന്ന ആശ്വാസവും സന്തോഷവും പിതാവിന്റെ മുഖത്തും..

അത്തരം 38 മാതാ പിതാക്കളുടെ പത്ത് മാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണല്ലൊ.. ഒരു കരുണയും ഇല്ലാതെ അവിടെ തല്ലികൊഴിച്ചതെന്ന് വായിച്ചപ്പോള്‍..ഒരിക്കല്‍ കൂടെ എന്റെ നാടിനെ ഓര്‍ത്തെനിക്ക് സങ്കടം!

ഒരു പ്രവാസി കുടുംബമായ ഞങ്ങളുടെ ഭാഗ്യമോ, നിര്‍ഭാഗ്യമോ..വിവാഹ ശേഷം അധിക നാളുകള്‍.. നാട്ടില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല..

അപ്പൂസും , ബെനോയും ജനിച്ചത് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ആയിരുന്നു...

അതു കൊണ്ട് തന്നേ മുത്തശ്ശി മാരുടേയും മുത്തശ്ശന്‍ മാരുടെയും.. ബന്ധുക്കളുടേയും, അയല്‍ വാസികളുടേയും സ്നേഹം ഏറെ പങ്കുവെയ്ക്കപ്പെടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സാധിച്ചിട്ടില്ല!

പകരം അവര്‍ക്ക് മറ്റു ചില ഭാഗ്യങ്ങള്‍ ഉണ്ടായി!

അതൊലൊന്നാണ്.. അവിടുത്തെ ആശുപത്രികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം!

അപ്പൂസ് ജനിച്ച ദിവസം രാത്രി 2 മണിക്കാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്, ഉറക്കത്തിലായിരുന്ന ബെനോയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഒരുക്കി സ്വെറ്ററും ഇട്ടു കൊടുത്ത് ഏറ്റവും അടുത്ത് താമസിക്കുന്ന മലയാളി സുഹൃത്തിന്റെ വീട്ടിലേക്ക് 3 മൈല്‍ വണ്ടിയോടിച്ച്.. അവളെ ഏല്‍പ്പിച്ച് തിരിച്ച് ഹോസ്പിറ്റലില്‍ വന്നു...പെട്ടെന്ന് തന്നേ അവര്‍ ഞങ്ങളെ, ഡെലിവറി സ്യൂട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉള്ള ഒരു വലിയ മുറി..അഡ്‌മിറ്റ് ചെയ്ത നിമിഷം മുതല്‍ മാനേജിങ്ങ് പൊസിഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു മിഡ് വൈഫും(സിസ്റ്റെര്‍), ഒരു സ്റ്റുഡന്റ് നേഴ്സും ഫുള്‍ ടൈം പരിചരണത്തിന്, കൂടാതെ ഏതാവശ്യത്തിനും ഒന്നു പേജ് ചെയ്താല്‍ മുന്നില്‍ ഡോക്ടറും.. രണ്ട് കാര്യങ്ങള്‍ അന്ന് രാത്രിയില്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസ്സിലാക്കി.. ലോകത്തില്‍ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നും, ചില മനുഷ്യരുടെ സ്നേഹസമൃണമായ പെരുമാറ്റം ആണ് ഈ ലോകത്തില്‍ ഏറ്റവും മനോഹരമായ വസ്തു എന്നും!

വേദനയില്‍ പുളയുന്ന ഓരോ നിമിഷത്തിലും ഒരു മാതാവിനെ പോലെ, ബെറ്റിയെ ആശ്വസിപ്പിക്കുന്ന ആ സിസ്റ്റെറിന്റെ പേരും മുഖവും ഞാന്‍ ഒരിക്കലും മറക്കില്ല.. അതിനുശേഷം അവളോടുള്ള എന്റെയും സ്നേഹവും ബഹുമാനവും വളരെ വര്‍ദ്ധിച്ചുവെന്നത് മറ്റൊരു കാര്യം!

(നമ്മുടെ നാട്ടിലും ഡെലിവറി റൂമില്‍ പുരുഷന്മാരെ കൂടെ പ്രവേശിപ്പിച്ചാ‍ല്‍ ചിലരുടെ എങ്കിലും ചിലരുടെ എങ്കിലും മനോഭാവം ഏറേ മാറും എന്നെനിക്ക് അപ്പോള്‍ തോന്നി!)

ചിലപ്പോഴൊക്കെ കാല്‍ വേദനിച്ച് ഞാന്‍ ആ റൂമിലുള്ള ഒരു ലക്ഷുറീ ചെയറില്‍ ഇരിക്കുമ്പോള്‍, എനിക്കും കൂടെ കോഫിയും ചായയും എടുത്ത് തരാന്‍ ആ നഴ്സുകള്‍ മത്സരിച്ചു...

കൂടാതെ 7 മണി ആയപ്പോള്‍ എനിക്ക് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതില്‍ ജാമും ബട്ടറും പുരട്ടി അവര്‍ തന്നു.. ബെറ്റിയുടേ അവസ്ഥ കണ്ട് വിഷമിച്ചിരുന്ന എന്നെ... താങ്കളുടെ ആരോഗ്യം ഇവിടെ ഞങ്ങള്‍ക്കാവശ്യമാണെന്ന് തമാശ പറഞ്ഞ് കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു...

രാവിലെ 8 മണിക്കാണ് അപ്പൂസ് ജനിച്ചത്..അല്പ നേരത്തിനു ശേഷം ഡോക്ടര്‍ വന്ന് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കണ്‍ഫേം ചെയ്യുന്നത് വരേയും ഞങ്ങളുടെ 2 പേരുടെയും സന്തോഷത്തില്‍ ആ മാന്യ വനിതകള്‍ പങ്കു ചേര്‍ന്നു...അതിനു ശേഷം കേവലം ഒരു താങ്ക് യൂവിലും ബൈയിലും ഒതുങ്ങിയ നന്ദി പ്രകാശനം കഴിഞ്ഞു ന്യൂ ബോണ്‍ സെന്ററിലേക്ക് ഞങ്ങളും ആ പബ്ലിക് ആശുപത്രിയിലെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ച് അവരും‍ സ്ഥലം വിട്ടു....

പിന്നിട് പലപ്പോഴും ഈ സംഭവം എന്റെ മനസ്സില്‍ വരാറുണ്ട്.. കഴിഞ്ഞ ദിവസത്തെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഒന്നു കുറിക്കണമെന്ന് ഞാന്‍ കരുതി!

എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനൊക്കെ ഉണ്ടാവുമോ.. സൌകര്യങ്ങള്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ.. ജോലി ചെയ്യുന്ന ജീവനക്കാരുടെയും മനോഭാവം ഒരു വലിയ ഘടകമല്ലേ...

ഓ പഴയ വിശേഷങ്ങള്‍ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാവും.. വീടൊക്കെ അലങ്കരിക്കണം, കേക്ക് ഹോം ഡെലിവറി ചെയ്യാമെന്ന് ഏറ്റ ഷോപ്പില്‍ ഒന്നൂടെ വിളിച്ച് റിമൈന്‍‌ഡ് ചെയ്യണം, ഗിഫ്റ്റും കാര്‍ഡും ഒക്കെ അറേഞ്ച് ചെയ്യണം... ഒരു കുഞ്ഞു പാര്‍ട്ടിയുണ്ട് അതിന് ഫുഡൊക്കെ റെഡിയാക്കാന്‍ കൂടണം.. അങ്ങനെ കുറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്!!


അപ്പൂസിന്റെ ഫോട്ടോ മാത്രം ഇട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ ഇരുന്നപ്പോഴാണ് ബെനോയ്ക്കറിയേണ്ടത് ഞാനെന്താ ചെയ്യുന്നതെന്ന്.. കാര്യങ്ങള്‍ പറഞ്ഞപ്പോ അവള്‍ക്കും കാണണം അവളുടെ ഫോട്ടോ.. അതും രണ്ടെണ്ണം ഇതിന്റെ കൂടെ ഇട്ടു.. ഇത്രയും ബോര്‍ സഹിക്കുന്ന സുഹ്രുത്തുക്കള്‍ ഇതും സഹിക്കുമെന്ന ആത്മവിശ്വാസം!

ഇന്നത്തെ പോസ്റ്റ് ബര്‍ത്ത്ഡേ സ്പെഷ്യല്‍ ആയി പോയല്ലോ..

പതിവു പോസ്റ്റ് ഇനി അടുത്ത തിങ്കളാഴ്ച...

വീണ്ട്രും സന്ധിക്കും വരൈ വണക്കം!!!

(ലിങ്കിനു കടപ്പാട്:- ദീപിക മലയാളം ഓണ്‍ലൈന്‍ എഡീഷന്‍)

Monday, April 30, 2007

ചെമ്പകപ്പൂക്കൾ... കാമെറയിലൂടെ.

ഈ വീക്കെന്‍ഡില്‍.. അടുത്ത പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നതിനിടയിലാ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെടി കണ്ണില്‍ പെട്ടത്, ഒന്നും ഇല്ലെങ്കില്‍ ഇത്.. നല്ല പടങ്ങള്‍ കാണാന്‍ ആര്‍ക്കും യോഗമില്ലെങ്കില്‍ നമുക്കായിട്ട് ആ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്നു ഞാനും കരുതി..
അങ്ങനെ അതിന്റെ ചുവട്ടില്‍ ചെന്നപ്പൊ ആണ് രസം.. 15 അടി പൊക്കത്തിലാ പൂക്കളെല്ലാം മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ഒരു കാരണവശാലും കാമെറയില്‍ നോക്കില്ല എന്നു വാശി പിടിച്ചാല്‍ ഞാന്‍പിന്നെ എന്തു ചെയ്യും?

കിട്ടാത്ത പൂക്കള്‍ പുളിക്കും എന്നു കരുതി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്നിലെ ഫോട്ടോഗ്രാഫർ ഉണര്‍ന്നത്, അങ്ങനെ എന്റെ പരീക്ഷണങ്ങള്‍ ഇവിടെ ആരംഭിക്കുന്നു!!!!


വീണ് കിടന്ന പൂക്കളെല്ലാം ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത്, വീട്ടില്‍ കൊണ്ടു വന്നു. കറുത്ത സോഫയില്‍ വച്ചൊരു പരീക്ഷണം...


ഒരു ഗ്ലാസ്സ് പീസ് വെള്ളം നനച്ച് വെച്ചു അതിന്റെ മുകളില്‍ പൂക്കള്‍ വച്ചു ഞാനെടുത്ത പടങ്ങള്‍ ആണിവ...

ഈ പടങ്ങളൊക്കെ അല്പം കൂടെ ഡാര്‍ക്കാക്കി എടുത്തു...അപ്പൊ ബാക്ക് ഗ്രൌണ്ട് തീരെ കറുപ്പായി
അവസാനാത്തെ പടത്തിനു ഞാന്‍ സിമട്രി എന്ന് പേരും ഇട്ടു...

തത്ക്കാലം പരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു... കാമെറയും ഞാനും സുഖമായി ഇരിക്കുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച്ക പുതിയ പരീക്ഷണങ്ങളുമാ‍യി വീണ്ടും കാണാം!!!
പിന്നെ ഒന്നുപറഞ്ഞിട്ടു പോണെ ഇതൊക്കെ കൊള്ളാമോന്ന്
camera: Canon EOS 350 D

Monday, April 23, 2007

അബോര്‍ജിനല്‍‍സ്.... കാമെറയിലൂടെ.

ഇവര്‍ അബൊര്‍ജിനല്‍‌സ്...60,000വര്‍‌ഷങ്ങള്‍ മുമ്പേ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആദിമ നിവാസികള്‍...


1770 ല്‍ സിഡ്നിയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കാല്‍ കുത്തിയത് മുതല്‍ ഇവരുടെ ജീവിതത്തിന്റെ ഗതി മാറി.. തുടര്‍ന്നു വന്ന യൂറോപ്യന്‍ മാര്‍.. ഈ ‘അപരിഷ്കരിലെ’ പുരുഷന്മാരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ മാനഭംഗം ചെയ്തും മോഡേണ്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍.. അഭ്യസിപ്പിച്ചു.. ആ കൂട്ടക്കൊലകള്‍ക്കു ശേഷം ഒരു ചെറിയ സമൂഹം അതിന്റെ ബാക്കി പത്രമെന്നോണം ഈ മണ്ണില്‍ അവശേഷിച്ചു..ശേഷിച്ചവരെ അടിമകളാക്കി...യൂറോപ്യന്മാര്‍ ജീവിതം ആഘോഷിച്ചു...


ഇവരുടെ പിന്‍ തലമുറ.. തനതായ അവരുടെ.. സംസ്കാരവും കലയും ചോര്‍ന്നു പോകാതെ ജീവിക്കാന്‍ ശ്രമിക്കുന്നു..മാറി മാറി വരുന്ന ഗവണ്മെന്റുകള്‍.. ഇവരെ ഉദ്ധരിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.. ഇന്നും മുഖ്യധാരയില്‍ ഇവര്‍ അത്രത്തോളം സജീവമല്ലെങ്കിലും.. പ്രശസ്തരായ പല അബൊര്‍ജിന്‍സും ഇവരുടെ കൂട്ടത്തിലുണ്ട്..
ഇവരുടെ സംഗീതം ഏതൊരു ആദിവാസി സമൂഹത്തിനേയും പോലെ..വളരെ പ്രത്യേകത നിറഞ്ഞതാണ്..ഡിഡ്ജെറിഡൂ എന്നവര്‍ വിളിക്കുന്ന എയിറോഫോണ്‍ മാതൃകയിലുള്ള നീണ്ട ഒരു കുഴലാണ്.. പ്രധാന സംഗീത ഉപകരണം.. ഇതിനൊപ്പം.. ഡ്രമ്മും വളരെ വിചിത്രങ്ങളായ വേറെചില സംഗീത ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു...
ഈ പടങ്ങള്‍ ഞാന്‍ സിഡ്നിയില്‍ വച്ചെടുത്തത്.. ലൈവ് മ്യൂസിക്കും, അവരുടെ തന്നെ സംഗീതം സി ഡിയിലാക്കി അതിന്റെ വില്പനയും, പിന്നെ ടൂറിസ്റ്റുകളോടൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തും.. ജീവിക്കാന്‍ വഴി കണ്ടെത്തുന്ന ഒരു കൂട്ടം അബോര്‍ജിനല്‍‌സ്...




സി ഡിയുടെ പുറത്ത് ഓട്ടൊഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്ന അവരുടെ സംഘത്തലവന്‍...


ഇത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ...

ഇവരെ കണ്ടു മടങ്ങിയപ്പോള്‍.. എനിക്കോര്‍മ്മ വന്നത്.. കവി കടമ്മനിട്ട യുടെ ചില വരികളാണു..
....നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....
ഇവരുടെ കാര്യത്തില്‍ ഈ വരികള്‍ അക്ഷരം പ്രതി ശരിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1, Discovering Sydney and Surroundings, Author; Grgory, Published by Universal Publishers Pty Ltd in 2005,
കാമെറ: Canon EOS 350D
തീര്‍‌ച്ചയായും താങ്കളുടെ അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും!!!